
ആലപ്പുഴ: ഗവർണ്ണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണ്ണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി. വിമർശനം കേട്ടപാടേ ഗവർണ്ണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനൽകി. നേരത്തേ സംഘപരിവാറിന്‍റെ സംസ്ഥാന നേതാവിനെ ഗവർണ്ണറുടെ പി എ ആയി അനുവദിച്ചുകൊടുത്തു. ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെന്താണെന്നും ചെന്നിത്തല ചോദിച്ചു. മാധ്യമങ്ങൾ വിവാദ വിഷയങ്ങൾ വാർത്തയാക്കിയപ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയായി അരിക്ക് 20 രൂപ കൂടിയതും, കേരളത്തിൽ വിറ്റഴിക്കുന്ന മരുന്നുകൾക്ക് ഗുണ നിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തലും ചർച്ചയായില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സംസ്ഥാന പൊലീസിനെയും മുൻ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ കുറെക്കാലമായി പൊലീസ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്മേൽ ഒരു നിയന്ത്രണവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു. പൊലീസിൽ ദിനംപ്രതി വീഴ്ചകൾ ആവർത്തിക്കുന്നു. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പാറശ്ശാലയിൽ പൊലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ച സംഭവത്തിലും പൊലീസിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് പൊലീസ് തന്നെ സമ്മതിച്ചിട്ടും ആർക്കെതിരെയും നടപടിയെടുക്കാത്തത് വിചിത്രമെന്നേ പറയാനാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് റൂറൽ എസ് പി ഡി ശിൽപ അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാകുക. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്ന ശുചിമുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയതിനാണ് നടപടിയെന്ന് ഡി സി പി വിശദീകരിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്ന ശുചിമുറിയിൽ വച്ചാണ് ഗ്രീഷ്മ അണുനാശിനിയായ ലൈസോൾ എടുത്ത് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.