
കൊച്ചി: രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നിലെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിലെ ഗ്രൂപ്പുകളുടെ അഴിച്ചുപണിയിൽ പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുമെന്നും പ്രവർത്തകരുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം. സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരിലെന്നും അദ്ദേഹം പറഞ്ഞു.
കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് സതീശൻ
രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയത് പോലുള്ള ധിക്കാരപരമായ നടപടികൾ യുഡിഎഫ് കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംപിയെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യുഡിഎഫ് കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam