സമരം പിൻവലിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കും; ജൂനിയർ നഴ്സുമാർക്ക് ഭീഷണി

By Web TeamFirst Published Aug 23, 2020, 12:51 PM IST
Highlights

ഭീഷണിപ്പെടുത്തിയതല്ല സാഹചര്യം പരിഗണിച്ച് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. 

മലപ്പുറം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പണി മുടക്കുന്ന ജൂനിയർ നഴ്സുമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. സമരം പിൻവലിച്ചില്ലെങ്കിൽ നഴ്സിംഗ് കൗൺസിലിലെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഇവർ പഠിച്ച കോളജ് പ്രിൻസിപ്പൽമാർ ഭീഷണിപ്പെടുത്തുന്നതായാണ് നഴ്സുമാരുടെ പരാതി.

എന്നാൽ, ഭീഷണിപ്പെടുത്തിയതല്ല സാഹചര്യം പരിഗണിച്ച് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ്റെ നിർദ്ദേശ പ്രകാരമാണ് കുട്ടികളെ വിളിച്ച് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും അധികൃതർ പറയുന്നു.

375 ജൂനിയർ നഴ്‌സുമാരാണ് സമരരംഗത്തുള്ളത്. ശമ്പളവർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സ്റ്റാഫ് നഴ്സിന് നൽകുന്ന അടിസ്ഥാന വേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് നൽകണമെന്നാണ് ഇവരുടെ ആവശ്യം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാരാണ് അനിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. 

ബിഎസ്‍സി നേഴ്സിംഗ് പൂർത്തിയാക്കി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വ‌ർഷത്തെ ഇൻറേൺഷിപ്പിന് പ്രവേശിച്ചവരാണിവർ. കൊവിഡ് ചികിത്സ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ജൂനിയർ നഴ്സുമാരെ നാല് വർഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാമെന്ന് ഇവർ ആരോപിക്കുന്നു. ജൂനിയർ നഴ്സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. 

click me!