
മലപ്പുറം: വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും പൊലീസ് പിടിയിലായത് അറിഞ്ഞ പ്രകാശൻ രക്ഷപെടാനായി പാലക്കാട്ടേക്ക് കടന്നിരുന്നു. അവിടെയെത്തിയാണ് പൊലീസ് പ്രകാശനെ കസ്റ്റഡിയിൽ എടുത്തത്.
വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചക്ക് വിവരം പൊലീസില്‍ അറിയിച്ചത്.
വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര് അറിയില്ലെങ്കിലും മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായവർക്ക് പുറമേ മാറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam