
പത്തനംതിട്ട: പത്തനംതിട്ട സ്വദേശികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ പിടിയിൽ. കഞ്ചിക്കോട് സ്വദേശികളായ ഷാഹിനും രാധാകൃഷ്ണനും ഇവരെ സഹായിച്ച താഹിറുമാണ് വാളയാർ പൊലീസിന്റെ പിടിയിലായത്.
ആദ്യം സൗഹൃദം സ്ഥാപിച്ചെടുക്കും, പിന്നീട് പലയിടങ്ങളിൽ നിന്നായി നേരിട്ട് കാണും, ഒരുമിച്ച് ഭക്ഷണം കഴിക്കും. പിന്നാലെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി തെങ്ങിന്റെ മടലും ഇരുമ്പ് വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കും. വെറുതെ വിടണമെങ്കിൽ പണം ആവശ്യപ്പെടും. ബന്ധുക്കളെ വീഡിയോ കോളിൽ വിളിച്ച് മർദിക്കുന്ന ദൃശ്യം തത്സമയം കാണിക്കും. ലക്ഷങ്ങൾ എത്തിച്ചാൽ വെറുതെവിടാമെന്ന് വാഗ്ദാനം. പിടിയിലായ പ്രതികളുടെ തട്ടിക്കൊണ്ടുപോകൽ ഓപ്പറേഷൻ ഇങ്ങനെയാണെന്നാണ് പൊലീസ് പറയുന്നത്.
മാസങ്ങൾക്ക് മുമ്പാണ് മുഖ്യപ്രതി ഷാഹിനും സംഘവും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയത്.
വീട്ടിലെത്തിച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം ആദ്യം തട്ടിക്കൊണ്ടുപോയ ആളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും രണ്ടാമനിൽ നിന്ന് ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ബന്ധുക്കളെ വീഡിയോ കോൾ ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചോദിച്ച പണം കൊടുത്തതോടെ വിട്ടയച്ചു. ഇരുവരും പൊലീസിൽ പരാതിയും നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അടുത്തയാൾക്കായി വലവിലിച്ചിരുന്ന പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam