
കോഴിക്കോട്: വേനലവധിക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉൾപ്പെടെ ലഹരി വില്‍പന ലക്ഷ്യമിട്ടെത്തിയ സംഘത്തില്‍ നിന്നും പൊലീസ് പിടികൂടിയത് 1.13 കിലോ ഗ്രാം എംഡിഎംഎ. മലപ്പുറം സ്വദേശികളായ ആദില്‍ഷാ(20), മുഹമ്മദ് ഫര്‍ഹാന്‍(22), മുഹമ്മദ് അര്‍ഷലാല്‍(25) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാന്‍സാഫും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ന്‍റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ദേശീയ പാത 66-ല്‍ പന്തീരങ്കാവ് കാപ്‌കോണ്‍സിറ്റിയ്ക്കടുത്ത് സര്‍വീസ് റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 1.13 കിലോഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഓള്‍ട്ടിസ് കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡാന്‍സാഫ് സംഘത്തിന്‍റെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് പന്തീരങ്കാവ് സര്‍വീസ് റോഡില്‍, നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന് ഇവര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ദില്ലിയില്‍ നിന്നും ഗോവയില്‍ നിന്നും വലിയ അളവില്‍ ഇവര്‍ കേരളത്തിലേക്ക് ലഹരി എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡീലര്‍മാരില്‍ എത്തിച്ച് പായ്ക്കറ്റുകള്‍ ആക്കി കാറില്‍ കച്ചവടം നടത്തിവരികയായിരുന്നു. വേനലവധി ലക്ഷ്യമിട്ട് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇവര്‍ അടുത്ത ദിവസങ്ങളില്‍ എംഡിഎംഎ എത്തിച്ചിരുന്നത്. പിടിയിലായ ആദില്‍ഷായുടെ പേരില്‍ എംഡിഎംഎ കൈവശം വച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam