
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2015 നവംബർ 23നാണ് കേസനാസ്പദമായ സംഭവം ഉണ്ടായത്. തലശ്ശേരി കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസ്സിന്റെ ക്ലീനർ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കേൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ടെൻഷൻ ശ്രീജിത്ത് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഷഫീഖിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേർ പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസവും തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam