ഉരുൾപൊട്ടൽ ഭീതി; പുത്തുമലക്ക് സമീപം കഴിയുന്ന മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

By Web TeamFirst Published Sep 21, 2020, 6:44 AM IST
Highlights

60 വർഷത്തിലേറെയായി ഇവിടെ കഴിയുന്നവർക്ക് വഴി ഇല്ല. സ്ഥലത്ത് പുഴയിൽ നിന്ന് ഒഴുകി എത്തിയ കല്ലുകളിട്ട് ഉണ്ടാക്കിയ നടപ്പാതയാണ് ആശ്രയം.1996 വരെ നികുതി അടച്ചിരുന്ന ഭൂമിയിൽ നിന്ന് ഇപ്പോൾ നികുതിയും സ്വീകരിക്കുന്നില്ല. 

വയനാട്: മേപ്പാടിയിൽ ഉരുൾപ്പെട്ടലുണ്ടായ പുത്തുമലക്ക് സമീപം മണ്ണിടിച്ചിൽ. വെള്ളപൊക്ക ഭീതിയിൽ കഴിയുകയാണ് മൂന്ന് കുടുംബങ്ങൾ. കാശ്മീർ ദ്വീപ് എന്നറിയപ്പെടുന്ന സ്ഥലത്ത് താമസിക്കുന്ന ഇവർ ഓരോ മഴക്കാലത്തും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട അവസ്ഥയാണ്. മലമുകളിൽ മഴപെയ്താൽ ആശങ്കയുടെ നിഴലിലാണ് ഈ കുടുംബങ്ങൾ. മലവെള്ളപാച്ചിൽ ഏതു നിമിഷവും ഉണ്ടാകാം. രാത്രിയിൽ ഉറങ്ങാൻ പോലും പറ്റില്ല. പുഴ വഴിമാറി രണ്ടായതോടെ രൂപപ്പെട്ട ദ്വീപാണിത്. മൂന്ന് കുടുംബങ്ങളിലായി 15 പേ‍ർ ഇവിടെ കഴിയുന്നു. ഇതിൽ 5 പേർ കുട്ടികളാണ്. കിടപ്പുരോഗികളും ഉണ്ട്.

60 വർഷത്തിലേറെയായി ഇവിടെ കഴിയുന്നവർക്ക് വഴി ഇല്ല. സ്ഥലത്ത് പുഴയിൽ നിന്ന് ഒഴുകി എത്തിയ കല്ലുകളിട്ട് ഉണ്ടാക്കിയ നടപ്പാതയാണ് ആശ്രയം.1996 വരെ നികുതി അടച്ചിരുന്ന ഭൂമിയിൽ നിന്ന് ഇപ്പോൾ നികുതിയും സ്വീകരിക്കുന്നില്ല. ഏതെങ്കിലും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പല തവണ പഞ്ചായത്തിനെയും റവന്യൂ അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോൺ നെറ്റ് വർക്ക് കവറേജും ഇല്ല. മേപ്പാടി പഞ്ചായത്തിലെ ഒൻപതാം വാർഡിലുൾപ്പെടുന്ന ഇതിന് മുകളിലാണ് തൊള്ളായിരം മല നിരകൾ. മേഖലയിൽ കഴിഞ്ഞ കാലവർഷത്തിൽ വ്യാപക ഉരുൾപൊട്ടലുകളുണ്ടായിരുന്നു.

click me!