
തിരുവനന്തപുരം: വാഹന അപകട ഇൻഷുറൻസ് (vehicle insurance) തട്ടാൻ തലസ്ഥാനത്ത് മാത്രം 300 ല്‍ അധികം വ്യാജ കേസുകളുണ്ടാക്കിയെന്ന് കണ്ടെത്തൽ. ഒരു ഇൻഷുറൻസ് കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം പരിശോധനാഫലമാണിത്. ഒരു ഊമ കത്തിൽ നിന്നാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വ്യാജ കേസുകളെ കുറിച്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സംഭവിക്കാത്ത അപകടങ്ങള്‍ ഭാവനയിൽ എഴുതി ചേർത്ത് കേസുണ്ടാക്കും, ഇതിന് സാധുത നൽകാൻ വ്യാജ ചികിത്സാ രേഖകളുണ്ടാക്കും, അപകടങ്ങളിൽപ്പെട്ട് ജീവിതം പ്രതിസന്ധിയിലായവരെയാണ് ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്ന് പ്രേരിപ്പിച്ച് ഇടനിലക്കാർ കള്ളക്കേസുണ്ടാക്കാൻ വലയിലാക്കിയത്. പൊലീസും, അഭിഭാഷകരും, ഇടനിലക്കാരും ഡോക്ടര്‍മാരുമെല്ലാം ചേർന്ന് ഇൻഷുറൻസ് തുക തട്ടിയെടുത്തുവെന്ന് വ്യക്തമായതോടെ ഇൻഷുറൻസ് കമ്പനി ക്രൈംബ്രാഞ്ചിനെ സമീപിച്ചു.
ഇൻഷുറന്‍സ് കമ്പനി കണ്ടെത്തിയ 12 തട്ടിപ്പുകളിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഓരോ കേസുകളും ഇൻഷുറന്‍സിന്‍റെ ആഭ്യന്തര പരിശോധനാ വിഭാഗം പരിശോധിച്ചത്. തിരുവനന്തപുരത്ത് മാത്രം 300 ലധികം കേസുകളിൽ തട്ടിപ്പ് വ്യക്തമായിട്ടുണ്ട്. ഇത് ഒരു ഇൻഷുറൻസ് കമ്പനിയുടെ കണ്ടെത്തലാണിത്. മറ്റ് ഇൻഷുറനസ് കമ്പനികള്‍ കൂടുതൽ ജില്ലകളിൽ കൂടി അന്വേഷണം നടത്തിയാൽ പുറത്തുവരാൻ പോകുന്നത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാകും. അപകട കേസുകളിൽ കോടതി വിധിയുണ്ടാവും. ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും പണം നൽകുന്നത്. അതിനാൽ തട്ടിപ്പിൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകുമെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്.
ഇൻഷുറൻസിൻെറ തട്ടിപ്പിൻെറ പിന്നിലുള്ളത് സംഘടിതരായ സാമ്പത്തിക തട്ടിപ്പുകാരാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ ജില്ലകളിലും ഏരോ ഡിവൈഎസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ കേസുകളിൽ തുടർനടപടികള്‍ നിർത്തിവയ്ക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുന്നതോടെ അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam