
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആറ് പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കമ്പളക്കാടുള്ള സ്വകാര്യ ഹോട്ടലിൽ പരിശോധനക്കെത്തി. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പിന്നാലെ കട പൂട്ടി സീൽ ചെയ്തു. അതിനിടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.
ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി.
കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു. പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായി. ഷവർമ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഷവർമ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നാണ് യാഥാർത്ഥ്യം. സച്ചിൻ റോയ് മാത്യുവിൻ്റെ മരണത്തിൻ്റെ കാരണം ഇനിയും പൂർണ്ണമായും തെളിയിക്കാനുമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam