
ദില്ലി: ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് മലയാളികൾ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളതായി പുതിയതായി വിവരം ലഭിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
നാലു മണിക്കൂർ ഇടവിട്ട് കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്ന് സാം സോമന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടവന്ത്ര സ്വദേശിയായ ജിസ്മോൻ (31) കപ്പലിലെ ഫോർത്ത് ഓഫീസർ ആണ്. വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു. ഉച്ചയ്ക്കാണ് കപ്പൽ ഇറാൻ നാവികസേന പിടികൂടിയത്. മകന്റെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് ജിസ്മോന്റെ കുടുംബം ആവശ്യപ്പെട്ടു.
കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാനിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എഡ്വിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. എഡ്വിനെ രക്ഷിക്കാൻ സർക്കാർ ഇടപെടണം എന്ന് സഹോദരൻ ആൽവിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി രാജീവിനും ഇന്ത്യൻ എംബസിയ്ക്കും കത്ത് നൽകിയെന്ന് കുടുംബം പറഞ്ഞു. പുതിയ വിവരങ്ങൾ ലഭ്യമല്ലെന്നും കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അമേരിക്കൻ കപ്പലായ അഡ്വാൻടേജ് സ്വീറ്റ്, ഇറാനിയൻ നാവികസേനയാണ് പിടിച്ചെടുത്തത്. കപ്പൽ എവിടെയാണെന്നോ, ജീവനക്കാർ എവിടെയാണെന്നോ വ്യക്തമല്ല. അന്താരാഷ്ട്ര നിയമ ലംഘനം ആരോപിച്ചാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. അഡ്വാൻടേജ് സ്വീറ്റ് ഇറാനിലെ മറ്റൊരു കപ്പലിൽ ഇടിച്ചെന്ന് ആരോപിച്ചാണ് നടപടി. ഇറാൻ കപ്പലിലുണ്ടായിരുന്നവരെ കാണാതായെന്നും ഇതേ തുടർന്നാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നുമാണ് വിശദീകരണം. കപ്പൽ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ വിട്ടുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നതായി കപ്പൽ കമ്പനി അധികൃതരും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam