
തിരുവനന്തപുരം: പാലോട് കേഴമാനിനെ കറിവച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെമ്പായം സ്വദേശിയും താൽക്കാലിക ഫയർ വാച്ചറുമായ അൻഷാദ്, പാലോട് പച്ച കക്കോട്ടുകുന്ന് സ്വദേശിയായ രാജേന്ദ്രൻ, ബന്ധു സതീശൻ എന്നിവരാണ് പിടിയിലായത്. മെയ് 10നാണ് സംഭവം. പച്ചമല സെക്ഷനിൽ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയ കാലിന് മുറിവേറ്റ കേഴമാനിനെ കൊന്ന് കറിവച്ചുവെന്നാണ് കേസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ് , ബീറ്റ് സെക്ഷൻ ഓഫീസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
കരാർ തൊഴിലാളി സനൽ രാജിനെ പുറത്താക്കി. അൻഷാദും താൽകാലിക വാച്ചറായ സനൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷജീദും ചേർന്ന് രാജേന്ദ്രന്‍റെ വീട്ടിൽവച്ച് മാനിനെ കറിവച്ച് കഴിച്ചുവെന്നാണ് കണ്ടെത്തൽ. രാജേന്ദ്രന്‍റെ ബന്ധുവായ സതീശനും ഒപ്പം കൂടി. അൻഷാദിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വിളിച്ച് വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രന്‍റെ വീട്ടിൽ നിന്ന് കേഴമാനിന്‍റെ തോലും അവശിഷ്ടവും കണ്ടെത്തി. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സയ്ക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു. കിട്ടുമ്പോൾ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാർ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.