
പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തിൽ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 2 പോളിംഗ് ഓഫീസർമാരെയും ബിഎൽഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി, പോളിംഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടർ അറിയിച്ചു. അതിന് ആവശ്യമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുമെന്ന് കളക്ടർ വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.
ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എല്‍ഡിഎഫ് ആണ് രംഗത്തെത്തിയത്. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവർഷം മുൻപ് അന്നമ്മ മരിച്ചതാണെന്നും എൽഡിഎഫ് പരാതിയില്‍ വ്യക്തമാക്കി.
അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ബിഎല്‍ഒ രംഗത്തെത്തിയിരുന്നു. തെറ്റ് പറ്റിയെന്ന് ബിഎല്‍ഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎല്‍ഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബിഎല്‍ഒ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam