പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. എറണാകുളം പോലീസിനാണ് നിർദ്ദേശം നൽകിയത്.
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. എറണാകുളം പോലീസിനാണ് നിർദ്ദേശം നൽകിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചിരുന്നു. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്. തൻ്റെ പാസ്പോർട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെൺകുട്ടി പരാതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.
