
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, ഇവർ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേരള - തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർമലയും ഇവിടെയാണ്. ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും. കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.