രോഗിയെ പുഴുവരിച്ച സംഭവം; മൂന്നുപേരെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

By Web TeamFirst Published Oct 2, 2020, 12:37 PM IST
Highlights

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സംഭവം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നടപടിയില്‍ കെജിഎംസിടിഎ പ്രതിഷേധം അറിയിച്ചു. 
 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് സസ്‌പെൻഷൻ. നോഡൽ ഓഫീസറായ ഡോ. അരുണ അടക്കമുളളവർക്കെതിരെയാണ് നടപടി. ആരോഗ്യവകുപ്പിന്‍റെ നടപടിക്ക് എതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘടനകൾ രംഗത്തെത്തി. കൊവിഡ് ചുമതല ഉള്ള നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി. വിശദ അന്വേഷണത്തിന് സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതപ്പെടുത്തി. ഏഴു ദിവസത്തിനകം വിശദ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ കടുത്ത അമർഷത്തിലാണ്. ഡോക്ടർമാരുടേയും നഴ്സുമാരും ഒന്നിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു.

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ റിലേ സത്യാഗ്രഹം നടത്തും. അടുത്തഘട്ടമായി കൊവിഡ് ഡ്യൂട്ടി ഒഴികെയുളളവ ബഹിഷ്കരിച്ച് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനുമാണ് ഡോക്ടർമാരുടെ തീരുമാനം. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.

നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ നഴ്സുമാർ നാളെ നാളെ കരിദിനം ആചരിക്കും. അതേസമയം മെഡിക്കൽ കോളേജിൽ വച്ച് പുഴുവരിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്‍റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ  ഗുരുതരമായി. നിലവിൽ ചികിത്സയിൽ കഴിയുന്ന  പേരൂർക്കട ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കുടുംബം സമ്മതിച്ചില്ല.
 

click me!