'കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്'; സുധാകരനോട് മന്ത്രി വി ശിവന്‍കുട്ടി

Published : May 06, 2022, 12:52 PM IST
'കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്'; സുധാകരനോട് മന്ത്രി വി ശിവന്‍കുട്ടി

Synopsis

'തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് ഇന്നലെ സുധാകരന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്'

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By Election) സിപിഎം (CPIM) സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് (K Sudhakaran) മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). 'കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്' എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് ഇന്നലെ സുധാകരന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശിവന്‍കുട്ടി നല്‍കിയിരിക്കുന്നത്.

അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിറോ മലബാർ സഭയിൽ തർക്കം നടക്കുകയാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്നും  പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ പറയുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടില്ലെന്നാണ് കർദ്ദിനാൾ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.

രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ  അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന  പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തി. എന്നാൽ സഭ വോട്ട് ലക്ഷ്യമിടുന്ന സിപിമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാർ സഭ വൈദികർക്കിടിയലെ  ഭിന്നത. ആരെങ്കിലും നിർദ്ദേശിച്ചാൽ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത  അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ  കർദ്ദിനാൾ വിരുദ്ധ വിഭാഗത്തിന്‍റെ നിലപാട്.

'പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പും', സഭയുടെ സ്ഥാനാർഥി എന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്

തൃക്കാക്കരയിലെ ഇടത് സ്ഥാനാ‍ർത്ഥി   പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് മന്ത്രി പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും രാജീവ് പറഞ്ഞു.

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിനു ഏകോപിപ്പിക്കാൻ കഴിയും. നാലുവർഷം പാഴാക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ നിൽക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം