
തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. ഏഷ്യാനെറ്റ് ന്യൂസിലടക്കം വാര്‍ത്ത വന്നതിന് പിന്നാലെ രോഗിയെ കൊവിഡ് ഐസുവിലേക്ക് മാറ്റി.
വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട് മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയര്‍ന്നത്. കൊവിഡ് സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല.
Also Read: ലോകത്താദ്യമായി മങ്കിപോക്സും കൊവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു
ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത് എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജന്‍റെ സഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. ഞായറാഴ്ചയാണ് ജോസിന് അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾ ആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 930 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 8 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 224 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ രണ്ട് മരണവും സ്ഥിരീകരിച്ചു. തിരുവനന്തപുരം 149, കൊല്ലം 70, പാലക്കാട് 58, ഇടുക്കി 27, കോട്ടയം 114, ആലപ്പുഴ 49, തൃശൂര്‍ 96, പാലക്കാട് 44, മലപ്പുറം 16, കോഴിക്കോട് 36, വയനാട് 7, കണ്ണൂര്‍ 25, കാസര്‍കോട് 15 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.