
തൃശ്ശൂർ: തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് വെടിക്കെട്ട് മാറ്റിയത്. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. കുടമാറ്റത്തിന്റെ സമയത്തടക്കം ഇന്ന് തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു. വെടിക്കെട്ടിന്റെ സമയം ദേവസ്വങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.
തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.