കൊവിഡ് പ്രോട്ടോക്കോളിൽ ഇന്ന് തൃശ്ശൂ‍ർ പൂരം: ആൾക്കൂട്ടമൊഴിഞ്ഞ് തേക്കിൻക്കാട് മൈതാനം

By Web TeamFirst Published Apr 23, 2021, 9:45 AM IST
Highlights

ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക.

തൃശ്ശൂർ: ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ ഈ വർഷത്തെ തൃശ്ശൂർ പൂരം ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം.

പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. രാവിലെ ഏഴ്  മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. 

ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാറമേക്കാവിൻ്റെ എഴുന്നള്ളത്ത്.

ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്. 

click me!