
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. 7 ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസിൽ പറയുന്നു. തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. 5 ഫയർ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പടർന്നത്. ബൈക്കുകളുടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതോടെ മറ്റു ബൈക്കുകളിലേക്ക് വളരെ വേഗത്തിൽ തീ ആളിപ്പടർന്നു. മൂന്ന് ജീവനക്കാരും രക്ഷാപ്രവർത്തകരും പുറത്തേക്ക് ഇറങ്ങിയോടിയതോടെ ആളപായമുണ്ടായില്ല. റെയിൽവേ പൊലീസും നാട്ടുകാരും അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി. ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് പാളത്തിൽ നിർത്തിയിട്ടിരുന്ന എൻജിനും ഭാഗികമായി തീപിടിച്ചു. തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും തീപിടിത്തത്തില്‍ കത്തിനശിച്ചു.
തൃശ്ശൂരിൽ റെയിൽവേ പാർക്കിങ്ങിൽ തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിവേ സ്റ്റേഷനിലും പരിശോധന. റെയിൽവേ പൊലീസ്, ആർപിഎഫ്, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പാർക്കിങ് ഗ്രൗണ്ടിലേക്കെത്തുന്ന വാഹനങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam