
കൊച്ചി: കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട യുവതിയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ആദ്യ വിവാഹബന്ധം നിലനില്‍ക്കെ, 2017ല്‍ ജനിച്ച പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ആറ് വര്‍ഷത്തോളം തന്റെ കുട്ടിയാണെന്ന് കരുതിയ ആദ്യ ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് ഹൈക്കോടതി കുട്ടിയുടെ പിതാവിന്റെ പേര് മാറ്റാൻ അനുമതി നല്‍കിയത്. അതേസമയം, അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് കാമുകനുമായി ബന്ധപ്പെട്ടതും 2017ല്‍ കുട്ടി ജനിച്ചതും. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ 2023ല്‍ ഉഭയസമ്മത പ്രകാരം ഇരുവരും വിവാഹ മോചിതരായി. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു. യുവതി തന്റെ പുതിയ കാമുകനെ വിവാഹം കഴിച്ചപ്പോള്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നു. ആദ്യ ഭര്‍ത്താവിനെ അറിയിക്കാതെയാണ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് വെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായി യുവതി ഹര്‍ജി നല്‍കിയത്. എന്നാൽ ആദ്യ ഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ആറ് വര്‍ഷത്തോളം തന്റെ കുട്ടിയാണെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പേര് മാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യ ഭര്‍ത്താവും അറിയിച്ചു. ആദ്യ ഭര്‍ത്താവിന്റെ മാന്യമായ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ആദര്‍ശവും ആത്മാഭിമാനവും സ്ത്രീയുടെ മാത്രമല്ല, പുരുഷനുടേയും അവകാശമാണ്. ദാമ്പത്യ വിശ്വാസ്യതക്ക് വലിയ സാമൂഹിക മൂല്യമുണ്ട്, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
സർട്ടിഫിക്കറ്റിൽ നിന്നും പിതാവിന്റെ പേര് മാറ്റുന്നതിന് ഡിഎന്‍എ പരിശോധനയോ കോടതിയുടെ അനുവാദമോ ആവശ്യമാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവ്, കുഞ്ഞ് തന്റേതാണെന്ന് കരുതിയിരുന്നുവെങ്കിലും, ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് മാറ്റാന്‍ എതിര്‍പ്പില്ലെന്ന് പ്രഖ്യാപിച്ചതോടെ കോടതിയും അനുമതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam