പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ചു: വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

By Web TeamFirst Published Oct 28, 2019, 1:19 PM IST
Highlights

പാലക്കാട് ജില്ലയിലെ ഉള്‍വനമേഖലയില്‍ വച്ച് കേരള പൊലീസിന്‍റെ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. 

പാലക്കാട്: കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത് എന്നാണ് വിവരം. 

തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പാലക്കാട് ജില്ലയിലെ മേലെ മഞ്ചിക്കട്ടി എന്ന സ്ഥലത്താണ് സംഭവം. മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാട്ടിനുള്ളില്‍ ഇപ്പോഴും തുടരുകയാണ്.  

തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു  എന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്. 

വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പൊലീസ് അറിയിക്കുന്നുണ്ട്. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആള്‍ നാശമുണ്ടായിട്ടുണ്ടോ, തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവസ്ഥലത്തേക്ക് പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ എത്തിച്ചതായാണ്  വിവരം. 

 

click me!