
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാള്‍ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു ആഭരണങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam