
ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങി. റോഡിലൂടെ കാടിലേക്ക് ഓടിപ്പോയ കടുവയുടെ ദൃശ്യങ്ങൾ ഈ സമയം അതിലൂടെ കടന്നു പോയ വാഹനത്തിലെ യാത്രക്കാരാണ് പകര്‍ത്തിയത്. ഈ ദൃശ്യങ്ങൾ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ വളർത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റർ പരിധിയിലാണ് വീണ്ടും കടുവ ഇറങ്ങിയത്. ഇന്ന് രാത്രി 9.30-ഓട് കൂടിയാണ് കടുവയെ കണ്ടതെന്നാണ് വിവരം. കടുവയെത്തിയ വിവരമറിഞ്ഞ് പ്രദേശത്ത് വനപാലകരെത്തി പരിശോധന നടത്തി. കടുവയെ പിടികൂടാനായി നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
മൂന്നാർ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്. കടുവയെ പിടികൂടാനുള്ള ശ്രമം വനപാലകര്‍ ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകര്‍.
ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമാണ്. നൈമക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് അക്രമത്തിനിരയായത് ഇതില്‍ പത്തെണ്ണത്തിന് ജീവന് നഷ്ടപ്പെട്ടു. ഇതാണ് നാട്ടുകാരുടെ ആശങ്ക കൂട്ടുന്നത്. ഇന്നലെ രാത്രി വനംവകുപ്പ് കൂടുവെച്ചിരുന്നുവെങ്കിലും കടുവ മറ്റൊരിടത്താണ് അക്രമം നടത്തിയത്.
കടുവയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് പടകം പൊട്ടിച്ചാണ് ഓടിച്ചത്. കടുവ രണ്ടു ദിവസങ്ങളിലായി എത്തിയ ഈസ്റ്റ് ഡിവിഷന് 5 കിലോമീറ്ററര്‍ചുറ്റളവിലുള്ള മുഴുവനിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. കടുവ അക്രമകാരിയാണെന്ന് സമ്മതിക്കുന്ന വനംവകുപ്പ് കടുവയെ പിടികൂടാനായി. 15 പേരടങ്ങുന്ന രണ്ടു സംഘങ്ങളെ രാവിലെ മുതല്‍ തിരച്ചില്‍ നടത്താൻ നിയമിച്ചെങ്കിലും കാര്യമുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam