
തിരുവനന്തപുരം: കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് മിഥുൻ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്തമൻ വഴങ്ങിയിരുന്നില്ല. ഇതിന്‍റെ വൈരാഗ്യത്തിലാരുന്നു ചൊവ്വാഴ്ചയിലെ ആക്രമണം.
മിഥുന്‍റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ കാട്ടാക്കട കൊറ്റംപള്ളിയിൽ വളഞ്ഞിട്ട് ആക്രമിച്ചു. തലക്കും ഇടതു കക്ഷത്തിനും സംഘം തലങ്ങും വിലങ്ങും വെട്ടി. തലക്ക് ഗുരുതരമായി പരിക്കേറ്റ ഉത്തമന്‍റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരും കൊലപാതക കേസുകളിൽ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam