
അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കിങ് മേക്കറാവും മാണിക്യ രാജകുടുബത്തിലെ പ്രത്യുദ് ദേബ്‍ബർമനെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചിത്രത്തിൽ എവിടെയും ഉണ്ടായിരുന്നില്ല ഇദ്ദേഹം. എന്നാൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജനങ്ങൾക്കിടയിൽ വൻ സ്വാധീനമുണ്ടാക്കി വളരാൻ അദ്ദേഹത്തിന് സാധിച്ചു. മലയാളികൾ വളരെ സ്നേഹമുള്ളവരാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തെ കുറിച്ച് പറയുമ്പോൾ ഇഷ്ടഭക്ഷണം പുട്ടിനെ മറക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. ഐഎം വിജയനടക്കം കേരളത്തിലെ സുഹൃത്തുക്കളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് ത്രിപുര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് തിപ്ര മോദ പാർട്ടി അധ്യക്ഷൻ പ്രദ്യുത് ദേബ് ബർമൻ ആരോപിക്കുന്നത്. ത്രിപുരയിൽ ഐപിഎഫ്‌ടു സഖ്യം ബി ജെ പി സാധ്യമാക്കിയത് പണം ഉപയോഗിച്ചെന്ന് പ്രദ്യുത് ദേബ് ബർമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിറ്റിങ് സീറ്റുകൾ സിപിഎം തിരിച്ച് പിടിക്കാതിരിക്കാൻ ബിജെപി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു..
പ്രബല പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ടാണ് തിപ്ര മോത വളർന്നത്. അറുപതംഗ നിയമസഭ സീറ്റിലെ മൂന്നിലൊന്നും തിപ്ര മോതയുടെ ശക്തി കേന്ദ്രങ്ങളായി. ബിജെപിയും സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളും സഖ്യത്തിന് പല തവണ ശ്രമിച്ചിട്ടും ഗ്രേറ്റർ തിപ്ര ലാന്‍റെന്ന പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യത്തില്‍ തട്ടി ചർച്ചകള്‍ പൊളിഞ്ഞു. പിന്തുണ എഴുതി നല്‍കുന്നവർക്കേ പിന്തുണയുള്ളൂവെന്നാണ് പ്രത്യുദിന്‍റെ നിബന്ധന.
ഐപിഎഫ്ടി സഖ്യം തകർത്ത ബിജെപിയെ വിമർശിക്കുന്ന പ്രത്യുദ് ചെറു പാര്‍ട്ടികളെ പണം നല്‍കി ബിജെപി വശത്താക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ആരോപിച്ചു. ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുമ്പോഴും സിപിഎം-കോണ്‍ഗ്രസ് പാർട്ടികളെ കാര്യമായി പ്രത്യുദ് ആക്രമിക്കുന്നില്ല. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രത്യുദിന് ഗാന്ധി കുടുംബവുമായും സിപിഎം നേതാക്കുളുമായും വ്യക്തി ബന്ധമുണ്ട്. തിപ്ര മോത പ്രതിപക്ഷ സഖ്യത്തിനൊപ്പമാണെന്ന് ബിജെപി നേതാക്കൾ പ്രചാരണങ്ങളില്‍ ആരോപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഹിമന്ത ബിശ്വ ശർമ അടക്കമുള്ള നേതാക്കളിലൂടെ തിപ്രയുമായി സഖ്യം ഉണ്ടാക്കാനാകുമെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam