
കൽപറ്റ: വയനാട് ഡിസിസി പ്രസിഡന്റായി ടി ജെ ഐസക്കിനെ പ്രഖ്യാപിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാനാണ് ടി ജെ ഐസക്ക്. എൻഡി അപ്പച്ചൻ രാജി വെച്ച ഒഴിവിലാണ് നിയമനം. എൻ ഡി അപ്പച്ചനെ എഐസിസി അംഗമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകുമെന്ന് ടി ജെ ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്നും ഐസക്ക് വ്യക്തമാക്കി.
രാജി വെച്ച് എന്‍ ഡി അപ്പച്ചൻ
ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടര്‍ന്നാണ് വയനാട്ടിൽ ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് എൻഡി അപ്പച്ചൻ രാജിവച്ചത്. തുടർച്ചയായ ഗ്രൂപ്പ് പോരും നേതാക്കളുടെ ആത്മഹത്യയും വൻ വിവാദമായതിന് പിന്നാലെയാണ് രാജി. പ്രിയങ്ക ഗാന്ധിയുടെ പരിപാടികളുമായി ബന്ധപ്പെട്ട് അപ്പച്ചൻ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രതികരണവും ഹൈക്കമാന്റെ അതൃപ്തിക്ക് കാരണമായിരുന്നു.
വരുന്ന പുനസംഘടനയിൽ എൻഡി അപ്പച്ചനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റാനാണ് നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഗ്രൂപ്പ് പോരുകളും പ്രാദേശിക നേതാക്കളുടെ ആത്മഹത്യയും എല്ലാം തുടർച്ചയായി സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കി. മറ്റൊരു ജില്ലയിലും ഇല്ലാത്ത പ്രശ്നങ്ങൾ വയനാട്ടിൽ ഉണ്ടായത് ഗാന്ധി കുടുംബത്തിൻറെ മണ്ഡലം എന്ന നിലയിൽ ഹൈക്കമാന്റിനും പ്രതിസന്ധിയായി. ഇതിന് പിന്നാലെയാണ് പെട്ടെന്നുള്ള അപ്പച്ചന്റെ രാജി.
പ്രിയങ്കയുമായി ഡിസിസി അകൽച്ചയിൽ എന്ന് വ്യാഖ്യാനിക്കും വിധം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് എൻഡി അപ്പച്ചൻ കഴിഞ്ഞദിവസം നൽകിയ പ്രതികരണം പ്രിയങ്കയുടെ അതൃപ്തിക്കും കാരണമായിരുന്നു. രാജി സന്നദ്ധത പാർട്ടി അറിയിച്ചിരുന്നുവെന്നും അതിനുള്ള കാരണം മാധ്യമങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് എൻഡി അപ്പച്ചൻ പ്രതികരിച്ചത്. രാജി പിന്നീട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും സ്ഥിരീകരിച്ചു.
എൻ എം വിജയൻറെ അർബൻ ബാങ്കിലെ ബാധ്യത തീർത്ത് കോൺഗ്രസ് ഇന്നാണ് ആധാരം കൈമാറിയത്. മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് പോരിന് ചർച്ച നടത്തി താൽക്കാലിക പരിഹാരവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ആണ് സ്ഥാനമൊഴിയുന്ന കാര്യത്തിൽ വ്യക്തത വന്നത്. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ തുടങ്ങിയവരെ അടുത്ത ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.