
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല. പിണറായിക്കെതിരെ ഇഡി വന്നാൽ അത് കേമവും മറ്റുള്ളവർക്ക് എതിരെ വന്നാൽ മോശം എന്ന നിലപാട് പാടില്ല. പിണറായിയുടെ മകൾ വീണ പൈസ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കട്ടെ. അതിനൊക്കെ ഓരോ അന്വേഷണ രീതിയുണ്ട്. അതിനു പകരം പിണറായിയെ പിടിക്കലാണ് ലക്ഷ്യം എന്ന് കരുതിയാൽ ആ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയുകയെന്ന് ടി.കെ ഗോവിന്ദൻ പറയുന്നു.
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത് ഇഡിയുടെ അടവാണ്. ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ എന്ന ബിജെപി യുടെ രാഷ്ട്രീയ ലാക്കാണ് ഈ നീക്കത്തിനു പിന്നിലെന്നും ടി.കെ ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും ടി.കെ ഗോവിന്ദൻ ഉന്നയിച്ചു. സിപിഎമ്മിന്‍റെ തെറ്റ് തിരുത്തൽ അധര വ്യായാമം മാത്രമാണ്. സിപിഎം തെറ്റു തിരുത്തിയ ചരിത്രം ഇല്ല. തെറ്റു തിരുത്തൽ ചർച്ച നടത്തിയ ഒട്ടേറെ ചരിത്രം ഉണ്ട്. ചർച്ച ചെയ്തു മനോഹര തീരുമാനം എടുത്ത് താഴോട്ട് റിപ്പോർട്ട് ചെയ്യുകയല്ലാതെ തെറ്റു തിരുത്താറില്ലെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു.
പാർട്ടി നേതൃത്വമാണ് തോൽവിക്ക് കാരണമെന്നാണ് കീഴ് ഘടകങ്ങളിൽ ഉയർന്ന അഭിപ്രായം. നേതാക്കളുടെ ധാർഷ്ട്യമാണ് പ്രശ്നമെന്നും ചർച്ചയിൽ ഉയർന്നതാണ്. തളിപ്പറമ്പിലും പയ്യന്നൂരിലും അല്ല കേരളത്തിൽ ഉടനീളമാണ് പ്രശ്നം. സംസ്ഥാന സമിതിയിൽ വ്യക്തി വിമർശനം വേണ്ടെന്ന് പറയുന്നത് നേതാക്കളെ സ്തുതിക്കാൻ ആണോയെന്ന് ടികെ ഗോവിന്ദൻ ചോദിക്കുന്നു. വിമർശനം ഉൾക്കൊണ്ട് നേതൃത്വത്തെ മാറ്റുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അതിനുള്ള ആർജ്ജവം പാർട്ടിക്കുണ്ടോയെന്നിം ടി.കെ ഗോവിന്ദൻ എംഎൽഎ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam