
മലപ്പുറം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമെന്ന് ടികെ ഹംസ പറഞ്ഞു. കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി. കാന്തപുരത്തിന് മതത്തിൻറെ കാര്യം പറയാൻ സ്വാതന്ത്ര്യമുണ്ട്. മുസ്ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. അത് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ലെന്നും ടികെ ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുസ്ലിം സ്ത്രീകൾക്ക് ഒന്നും പാടില്ലെന്ന് പറഞ്ഞിട്ടില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ അദ്ദേഹത്തിന് തോന്നിയ അഭിപ്രായം പറഞ്ഞതാണ്. ആരെയും നിയന്ത്രിക്കാൻ വേണ്ടി പറഞ്ഞതല്ല. ഈ വിഷയത്തിൽ ഇടതുപക്ഷം ഒരു തീരുമാനം എടുത്തിട്ടില്ല. തീരുമാനമെടുക്കേണ്ട പ്രശ്നവുമില്ല. ഓരോരുത്തരും വിമർശിച്ചത് അവരുടെ അഭിപ്രായമാണ്. കുട്ടികൾ അതിര് വിടുമ്പോൾ അത് പറയാനുള്ള അധികാരം പിതാവിനില്ല എന്ന് പറയരുത്. കാന്തപുരം പറഞ്ഞതിന് നമ്മൾ ചാടി കളിക്കേണ്ട കാര്യവുമില്ല. ഇതൊക്കെ ഒരു പ്രശ്നമാക്കാതിരുന്നാൽ അത്രയും നല്ലത്. പരിധിവിട്ടാൽ ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും അപകടമാണ്. അത് ചൂണ്ടിക്കാണിക്കാനുള്ള അധികാരം മത പണ്ഡിതന്മാർക്കുണ്ട്. കാന്തപുരം ഒരു ഘട്ടത്തിലും ഏത് രാഷ്ട്രീയ പാർട്ടിക്കൊപ്പം ആണെന്ന് പറഞ്ഞിട്ടില്ലെന്നും അത് പറയാത്തിടത്തോളം കാലം അദ്ദേഹത്തിൻറെ പേരിൽ അഭിപ്രായം ഉണ്ടാക്കുന്നതും ശരിയല്ലെന്നും ടികെ ഹംസ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam