
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കെതിരായ വ്യക്തി അധിക്ഷേപൾക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹര്‍ഷകുമാര്‍ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹര്‍ഷകുമാറിന്‍റെ കീടം പരാമർശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.
അതിനിടെ ആശവർക്കർമാരുടെ സമരത്തെ നേരിടാൻ സർക്കാർ പുതിയ ഹെൽത്ത് വോളണ്ടിയർമാരെ തേടി എൻ എച്ച് എം സ്റ്റേഷൻ മിഷൻ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ആയുഷ്മാൻ ഭാരത് ഹെൽത്ത് സ്കീമിൽ പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനാണ് മാർഗനിർദ്ദേശം. ആശ വർക്കമാർ സമരം തുടർന്നാൽ ബദൽ സംവിധാനം ഒരുക്കണമെന്ന സർക്കുലറിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. സർക്കാർ നീക്കം അനുവദിക്കില്ലെന്നാണ് ആശ വർക്കർമാരുടെ പ്രതികരണം.
ആശ വര്‍ക്കര്‍മാരോട് പാര്‍ട്ടിക്ക് ശത്രുതയില്ല- എംവി ഗോവിന്ദൻ
ആശ വര്‍ക്കര്‍മാരോട് പാര്‍ട്ടിക്ക് ശത്രുതയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സമരം നടത്തുന്ന നേതൃത്വത്തോട് വിയോജിപ്പുണ്ട്. അതിൽ അരാജകവാദികളുണ്ട്. ഗെയിൽ പദ്ദതിയെ എതിർത്ത ടീമുകൾ ഇതിലുണ്ട്. ആശ വര്‍ക്കർമാർക്ക് ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. ഇപ്പോൾ ആശാവർക്കർമാർ ഉന്നിയിക്കുന്ന ആവശ്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കുടിശ്ശിക ഇപ്പോഴും കേന്ദ്രം നൽകാനുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് സി പി എം എതിരല്ല. ഇനിയും ചർച്ചയാകാം. യു ഡി എഫിന് രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് വെറുതെ പറയുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സി ഐ ടി യു നേതാവിൻ്റെ കീടം പരാമര്‍ശം തള്ളിയ എം വി ഗോവിന്ദൻ, വിമര്‍ശിക്കാൻ മോശം പദപ്രയാഗം നടത്തേണ്ടതില്ലെന്ന് ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം