JoJu| കാറാക്രമിച്ച കേസിൽ ടോണി ചമണിയടക്കമുള്ളവർ കീഴടങ്ങി, ജോജുവിൻ്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

By Web TeamFirst Published Nov 8, 2021, 4:37 PM IST
Highlights

വ്യാജപരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് കീഴടങ്ങും മുൻപ് ടോണി ചമണി പറഞ്ഞു. 

കൊച്ചി: ഇന്ധനവില വർധനയ്ക്ക് എതിരായ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്‍റെ (Joju George) കാർ ആക്രമിച്ച സംഭവത്തിൽ ടോണി ചമണിയടക്കമുള്ള (tony chammani) നേതാക്കൾ കീഴടങ്ങി. പ്രകടനമായി മര‌ട് പൊലീസ് സ്റ്റേഷനിലേക്ക് (maradu police station) എത്തിയാണ് ടോണി ചമണിയും കൂട്ടുപ്രതികളായ കോൺ​ഗ്രസ് പ്രവ‍ത്തകരും കീഴടങ്ങിയത്. സ്റ്റേഷനിലേക്ക് പ്രവേശിക്കും മുൻപ് ഇവ‍ർ ജോജു ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു. 

മുൻമേയറായ ടോണി ചമണിയോടൊപ്പം യൂത്ത് കോൺ​ഗ്രസ് നേതാവ്  സിഐ ഷാജഹൻ അടക്കം അഞ്ച് പേരാണ് കീഴടങ്ങിയത്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും സ്ഥലത്തുണ്ടായിരുന്നു. വനിതാ നേതാക്കൾ നൽകിയ പരാതിയിൽ ഇതുവരെ ജോജു ജോ‍ർജിനെതിരെ പൊലീസ് കേസെടുക്കാത്തതിനെതിരെ അതിരൂക്ഷ വിമ‍ർശനമാണ് നേതാക്കൾ നടത്തിയത്.  

വ്യാജപരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് കീഴടങ്ങും മുൻപ് ടോണി ചമണി പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തെ പ്രതിരോധിക്കും. പൊലീസിനേയും പൊതുജനങ്ങളേയും മുൻകൂട്ടി അറിയിച്ച ശേഷമാണ് കൊച്ചിയിലെ വഴിതടയൽ സമരം നടത്തിയത്. അതീവ ഗൌരവമുള്ള വിഷയമായതിനാലാണ്  കടുത്ത സമരനടപടികളിലേക്ക് നീങ്ങിയത്. എന്നാൽ സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചു ഇതോടെയാണ് പ്രവ‍ർത്തകർ പ്രകോപിതരാവുന്ന അവസ്ഥയുണ്ടായത്. 

ആർക്കും രാഷ്ട്രീയമായ നിലപാടകളും ആഭിമുഖ്യവും സ്വീകരിക്കാം. എന്നാൽ ഒരു പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ശരിയല്ല. ബി. ഉണ്ണികൃഷ്ണൻ്റെ രാഷ്ട്രീയമെന്താണെന്ന് എല്ലാവർക്കുമറിയാം. സിപിഎമ്മിൻ്റെ കുഴലൂത്തുകാരനാണ് അദ്ദേഹം. കോണ്ഗ്രസുകാരുടെ സമരം അലങ്കോലമാക്കാൻ തുനിഞ്ഞ ജോജു സിപിഎം ജില്ലാ സമ്മേളനറാലിക്ക് ഗതാഗതം തടയുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കാൻ തയ്യാറാവുമോ എന്ന് ടോണി ചമ്മണി ചോദിച്ചു. അങ്ങനെ സിപിഎമ്മിനെതിരെ പ്രതികരിച്ചാൽ ജോജുവിൻ്റെ അനുശോചനയോഗം നടത്തേണ്ടി വരുമെന്നും ടോണി പരിഹസിച്ചു.

ജോജുവിൻ്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിൻ്റെ ചില്ല് തകർർത്ത കേസിലാണ് ടോണി ചമണിയടക്കമുള്ളവർ അറസ്റ്റ് വരിച്ചിരിക്കുന്നത്. ഇതേ കേസിൽ നേരത്തെ രണ്ട് കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജോജുവുമായി ഇനി യാതൊരു ഒത്തുതീ‍ർപ്പുമുണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് എറണാകുളത്തെ കോൺ​ഗ്രസ് നേതാക്കൾ നൽകുന്നത്.  

click me!