വിദ്യാർത്ഥികളെ മുന്നില്‍ നിര്‍ത്തി കൊല്ലത്തെ രണ്ട് സ്കൂളില്‍ ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം, ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്ത് മോട്ടോര്‍വകുപ്പ്

By Web TeamFirst Published Nov 27, 2019, 5:43 PM IST
Highlights

വിദ്യാർത്ഥികളെ മൈതാനത്തിന്റെ മധ്യഭാഗത്തു നിർത്തി രണ്ടു വാഹനങ്ങൾ അമിതവേഗത്തിൽ കറങ്ങുന്നതും കാണാം. 

കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം. സ്കൂൾ വളപ്പിൽ ടൂറിസ്റ്റ് ബസുകള്‍ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലും കൊല്ലം അഞ്ചൽ സ്കൂളിലുമാണ് ടൂറിസ്റ്റ് ബസുകളിലെ അഭ്യാസ പ്രകടനം അരങ്ങേറിയത്. വിദ്യാധിരാജ സ്കൂളില്‍ നിന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെയാണ് അഞ്ചല്‍ സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്.

അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു അഭ്യാസ പ്രകടനമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷമാണ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകിട്ട് നടന്ന അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സ്കൂള്‍ മൈതാനത്ത് ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

വിദ്യാർത്ഥികളെ മൈതാനത്തിന്റെ മധ്യഭാഗത്തു നിർത്തി രണ്ടു വാഹനങ്ങൾ അമിതവേഗത്തിൽ കറങ്ങുന്നതും കാണാം. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ ഇടപെട്ട് ആണ് ടൂർ പാക്കേജുകൾ നിശ്ചയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ എന്നുമാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.. 

"

കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ അപകടകരമായ അഭ്യാസപ്രകടനം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. വിദ്യാധിരാജ സ്കൂളിലെ സംഭവത്തില്‍ കേസ് എടുത്തതായി  മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അഞ്ചല്‍ സ്കൂളിലെ അപകടരമായ അഭ്യാസപ്രകടനത്തിലും കേസെടുക്കും.

ആഡംബര ബസ് വാടകക്ക് എടുത്തായിരുന്നു സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. ഇതിനു പുറമെ ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ ബൈക്കിലും കാറിലുമായും അഭ്യാസ പ്രകടനം നടത്തി.

പ്ലസ്ടു വിദ്യാർത്ഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തിൽ സ്കൂൾ മൈതാനത്തുകൂടി ഓടിച്ചത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും കണ്ടുനിൽക്കെയായിരുന്നു സംഭവം. ഇതിനു പുറകെ അമിത വേഗത്തിൽ കാറിലും ബൈക്കിലും അഭ്യാസ പ്രകടനവും നടത്തി. 

അപകടകരമായ രീതിയില്‍ സ്കൂള്‍ മൈതാനത്ത് നടത്തിയ അഭ്യാസ പ്രകടനത്തെ അദ്ധ്യാപകർ അടക്കം ആരും എതിർത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവർക്ക് എതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസ് കസ്റ്റഡിയിൽ എടുക്കും. വാഹന ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നിയമ നടപടി സ്വീകരിക്കും. ആരാണ് വാഹനങ്ങൾ ഓടിച്ചതെന്ന് കണ്ടെത്തും . ഇതിനായി സ്കൂൾ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

അതേ സമയം വിദ്യാർത്ഥികൾ ആരും വാഹനങ്ങൾ ഓടിച്ചിട്ടില്ലെന്നും പുറത്തു നിന്നെത്തിയവർ ആണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് സ്കൂള്‍ അധികൃതരുടെ പ്രതികരണം. വിനോദ യാത്രയ്ക്ക് പോയ കുട്ടികൾ ഇന്ന് രാത്രിയെ തിരിച്ചെത്തിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കുക.

click me!