സ്ത്രീധന പീഡന കേസില്‍ കടുത്ത നടപടി; ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Aug 15, 2021, 11:01 PM IST
Highlights

സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പരാതികളുണ്ടായാല്‍ നടപടി കടുത്തതാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന  നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീധന പീഡന കഥകൾ പല വകുപ്പിലും കേൾക്കുന്നുണ്ട്. ഓരോ വകുപ്പും നിയമങ്ങൾ നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കും. 
സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പരാതികളുണ്ടായാല്‍ നടപടി കടുത്തതാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും ആന്‍റണി രാജു പറഞ്ഞു.

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ  ഭർത്താവ് കിരൺ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്ന കിരണിനെ വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!