
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് ‘പുസ്തകതോണി’ എന്ന ആശയം വ്യാപിപ്പിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ നിർദേശം നൽകി. മൊബൈൽ ഫോൺ തരംഗത്തിൽ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയിരുന്നു.
ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ ബോട്ടിലാണ് യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളിൽ നിന്നും സ്‌കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് ബോട്ടിൽ സജ്ജമാക്കിയത്.
കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം. പ്രായഭേദമന്യേ എല്ലാവരും മൊബൈൽ ഫോണിലായപ്പോൾ അന്യം നിന്നുപോയ വായനാശീലം തിരികെ എത്തിക്കുകയാണ് ‘പുസ്തകത്തോണി’ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് സ്‌കൂൾ അധികൃതരും സംസ്ഥാന ജലഗതാഗത വകുപ്പും ഒപ്പം നിന്നതോടുകൂടിയാണ് വായനയുടെ ലോകത്തേക്ക് പൊതുഗതാഗത സംവിധാനം കൂടി കടന്നു വരുന്നത്.
ഈ വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പിന്റെ മറ്റു മേഖലകളിലെ ബോട്ടുകളിൽ കൂടി പുസ്തകത്തോണി ഒരുക്കുവാൻ അതാത് മേഖലകളിലെ സ്‌കൂളുകളും മറ്റ് സന്നദ്ധ സംഘടനകളും ആയി ചേർന്ന് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ടുകളിൽ പുസ്തകത്തോണി നടപ്പിലാക്കുവാനാണ് ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ ജനസൗഹൃദ ആശയങ്ങൾ ഉൾക്കൊള്ളിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam