
തിരുവനന്തപുരം: ഇനി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് രസീത് കൈപ്പറ്റി വഴിപാട് കഴിക്കുന്ന രീതി മാത്രമായിരിക്കില്ല ഉണ്ടാകുക. ഭക്തജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുകയാണ്. ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും സോഫ്റ്റ്‌വെയറിൽ ലഭ്യമാകും.
ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൊഡ്യൂൾ പ്രവർത്തന ക്ഷമമായി ഒരു മാസത്തിന് ശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തുന്നത്. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമാണ് ഔൺലൈൻ സംവിധാനം. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റേതാണ് സോഫ്റ്റ്‌വെയർ.
വഴിപാട് ബില്ലിംഗിന് പുറമേ തിരുവാഭരണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ, ക്ഷേത്രഭൂമി തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും. ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യമാക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam