
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും അംഗങ്ങള്‍ക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി പണിയുന്നു. ബോർഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ നിർമ്മാണ പ്രവർത്തനം .ബോർഡ് ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടൽ കഴിഞ്ഞ 30-ന് നടന്നു.
ശബരിമല വിവാദങ്ങളെത്തുടര്‍ന്ന് വരുമാനം കുത്തനെ ഇടിഞ്ഞ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് നിലവില്‍ ആശ്രയം. ദൈനംദിനം ചെലവുകള്‍ക്ക് പണം തികയാത്ത സ്ഥിതി വന്നേക്കാമെന്നതു പരിഗണിച്ച് ചെലവ് കുറയ്ക്കണമെന്ന് അക്കൗണ്ട്സ് ഓഫീസര്‍ ജനുവരി 30ന് നല്‍കിയ നിര്‍ദ്ദേശവും ബോര്‍ഡിന് മുന്നിലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ലക്ഷങ്ങള്‍ ചെലവിട്ടുളള മന്ദിരങ്ങളുടെ നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് തീരുമാനം.
നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്‍റെ അസൗകര്യം ഓംബുഡ്സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നിര്‍മാണമെന്നും അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. 2018-19ല്‍ ബോര്‍ഡിന് കീഴിലെ വിവിധ ഡിവിഷനുകളിലായി 67,28,42,852 കോടി രൂപയായിരുന്നു മരാമത്ത് ജോലികള്‍ക്കായി ചെലവിട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈയിനത്തിലുളള ചെലവ് ഇരട്ടിയിലേറെ വര്‍ദ്ധിച്ചതായാണ് കണക്ക്. സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരുന്ന ഒരു വര്‍ഷത്തേക്ക് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നായിരുന്നു അക്കൗണ്ട്സ് ഓഫീസറുടെ റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam