ഹർജിയിൽ സിബിഐയെ കക്ഷി ചേർത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജി അപൂർണ്ണമാണെന്ന് നിരീക്ഷിച്ച അഡ്വക്കേറ്റ് ജനറൽ, സാങ്കേതിക പിഴവ് തിരുത്തി ഹർജി നൽകാൻ നിർദ്ദേശിച്ചു.
കൊച്ചി: റവന്യൂ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി മടക്കി. സാങ്കേതിക പിഴവ് കാരണമാണ് കോടതി ഹർജി മടക്കിയത്. ഹർജിയിൽ സിബിഐയെ കക്ഷി ചേർത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജി അപൂർണ്ണമാണെന്ന് നിരീക്ഷിച്ച അഡ്വക്കേറ്റ് ജനറൽ, സാങ്കേതിക പിഴവ് തിരുത്തി ഹർജി നൽകാൻ നിർദ്ദേശിച്ചു.
ദില്ലിയിൽ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ് ഹർജി നൽകിയത്. സർക്കാർ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല, കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് കൈമാറാൻ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. കേസിൽ കോടതി തീർപ്പുണ്ടാക്കുന്നത് വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.