തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: വി മുരളീധരനെതിരെ കടകംപ്പള്ളി

By Web TeamFirst Published Aug 20, 2020, 8:37 PM IST
Highlights

നേരത്തെ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേന്ദ്ര സഹമന്ത്രി  വി മുരളീധരനെതിരെ കേരള സഹകരണ ദേവസ്വം വകുപ്പുമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്ത്. വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ വി മുരളീധരന്‍റെ പോസ്റ്റും, 2018 തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയില്‍ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് വി മുരളീധരന്‍റെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയെന്ന പോസ്റ്റും ഫേസ്ബുക്കില്‍ ഇട്ടാണ് കടകംപ്പള്ളി സുരേന്ദ്രന്‍ ഈ നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ലെന്ന് പറയുന്നത്.

നേരത്തെ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാർ പ്രതിക്കൂട്ടിലായതിനാൽ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരള സർക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തിൽ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ലേലത്തിൽ പങ്കെടുത്തു. അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെഎസ്ഐഡിസി നൽകിയത്. ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കെഎസ്ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്ര തീരുമാനം. കൊച്ചി വിമാനത്താവളത്തിൽ 32 ശതമാനം പങ്കാളിത്തമേ സംസ്ഥാന സർക്കാരിനുള്ളൂ, കണ്ണൂരിൽ 30 ശതമാനവും. തിരുവനന്തപുരത്തിന്റെ വികസനത്തിന് സർക്കാർ തുരങ്കം വയ്ക്കരുത്. 

ക്ഷേത്ര വിശ്വാസികളുടെ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവച്ചവരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് വേവലാതിപ്പെടുന്നതെന്ന് നേരത്തെ വി മുരളീധരന്‍ കടകംപ്പള്ളി സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു അതിന് തിരിച്ചടി എന്ന രീതിയില്‍ കൂടിയാണ് കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

click me!