
തിരുവനന്തപുരം : തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബിജെപി വളർച്ച വിലയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. തലസ്ഥാന ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തലസ്ഥാനത്തെ വോട്ട് കണക്ക് പരിശോധിച്ച് ബിജെപി വളർച്ച കൃത്യമായി വിലയിരുത്തും. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കിൽ ബിജെപി മുന്നിലാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ. ഈഴവ വോട്ടിൽ വലിയ ചോർച്ച ഉണ്ടായി. സർക്കാർ ജനങ്ങളുടേതാണെന്ന തോന്നൽ ഇല്ലാതായെന്നും വിമർശനം ഉയർന്നു. കോർപറേഷൻ ഭരണത്തെയും സെക്രട്ടറിയേറ്റ് വിമർശിച്ചു. നഗരസഭാ പ്രവർത്തനത്തിൽ ജനകീയത ഇല്ല. ഇങ്ങനെ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കളം പിടിക്കുമെന്നാണ് വിമർശനം. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകൾ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്ക് വിമർശനം
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്ക് രൂക്ഷവിമർശനം. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഇരു വകുപ്പുകളും സമ്പൂർണ പരാജയമെന്നായിരുന്നു ഉയർന്ന വിമർശനം.അതെ സമയം മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തെ കുറിച്ച് വിമർശനം ഉണ്ടായില്ല. വോട്ടു ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ എച്ച് സലാം എംഎൽഎ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തി. മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമല്ലല്ലോ എന്നായിരുന്നു എച്ച്.സലാമിന്റെ പരാമർശം.ഏതെങ്കിലും പ്രത്യേക സമുദായത്തിൻ്റെ മാത്രമല്ല, എല്ലാ വിഭാഗത്തിൻ്റെയും വോട്ടു ചോർന്നുവെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എംഎൽഎ, കെ പ്രസാദും എച്ച് സലാമിനെ പിന്തുണച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam