തിരുവനന്തപുരം: നിയന്ത്രിത മേഖലയായതിന് പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട് ഡിപ്പോ അടച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന തലസ്ഥാനത്ത് ആശങ്ക തുടരുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മുപ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്പത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. അതേസമയം കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്‍മെന്‍റായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുകയാണ്. ഉത്തര കേരളത്തില്‍ പാലക്കാട് പട്ടാമ്പി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് ആശങ്ക ഉയര്‍ത്തുന്നത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ആശങ്കയിലാണ് മേഖല. ജില്ലയിലെ മല്‍സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam