
കണ്ണൂർ: ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിൽ വിചിത്ര വാദവുമായി ടിവി പ്രശാന്ത്. പെട്രോൾ പമ്പിന് അപേക്ഷിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. കൈക്കൂലി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നു പ്രശാന്ത് മറുപടി നൽകിയതായാണ് സൂചന. പ്രിൻസിപ്പൽ ഇൻചാർജ്, സൂപ്രണ്ട് എന്നിവരിൽ നിന്നും അഡീഷണൽ ചീഫ് സെക്രട്ടറി വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്.
അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പിപി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ മൊഴി നൽകി. പിപി ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടർ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടർ മൊഴി നൽകി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്നാണ് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പിപി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെയാണ് മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത്. പൊലീസ് റിപ്പോർട്ട് ദിവ്യക്ക് എതിരെന്നാണ് വിവരം. പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുമുളളത്. ദിവ്യയ്ക്ക് അന്വേഷണസംഘം സാവകാശം നൽകുന്നത് തുടരുകയാണ്. ഏക പ്രതിയായ ദിവ്യയെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. അതേസമയം, പൊലീസ് റിപ്പോർട്ടിന് കാത്തിരിക്കുകയാണ് സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരെ ശക്തമായ തെളിവുകളെങ്കിൽ, സമ്മേളന കാലമെന്നത് നോക്കാതെ അവർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. തരംതാഴ്ത്തൽ നടപടിയുൾപ്പെടെ ഈയാഴ്ച ചേരുന്ന നേതൃയോഗങ്ങളിൽ ചർച്ചയായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam