
തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിശാലയത്തിൽ ത്രിലോക് എന്ന അനി (53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതി പിഴ ശിക്ഷ അടയ്ക്കാത്ത പക്ഷം ഒന്നരവര്‍ഷത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്ന് അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണൻ്റെ വിധിയിൽ പറയുന്നു.
2012 നവംബർ മുതൽ 2013 മാർച്ച് വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛൻ്റെ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്.
ഇതിനിടെയാണ് കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ വേണ്ട ഒത്താശയും പ്രതി ചെയ്തു കൊടുത്തു. ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ട് പോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. ഒരു ഘട്ടത്തിൽ കുട്ടി പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം തുടര്‍ന്നത്.
എന്നാൽ നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിൻ്റെ വിവരം വെളുപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹനാണ് കോടതിയിൽ ഹാജരായത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി വിധിയിൽ പറയുന്നു. ഫോർട്ട് സിഐയായിരുന്ന എസ്. വൈ .സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു.27 രേഖകൾ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam