
കൊച്ചി: പിവി ശ്രീനിജിൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്‍റി20 നേതാവ് സാബു എം ജേക്കബ്. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചെന്നും സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബുജേക്കബ്.
സിപിഎം നേതൃത്വത്തിനും ശ്രീനിജിൻ എംഎൽഎയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളോടെയാണ് ട്വന്‍റി20യുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം. ശ്രീനിജൻ ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ സമീപിച്ചുവെന്ന് സാബു എം ജേക്കബ് പറഞ്ഞു. പി രാജീവും സിഎൻ മോഹനനനും റസീറ്റില്ലാതെ പണം വാങ്ങി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സാബു ജേക്കബ് വിമർശിച്ചു.
60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാനാണ് തീരുമാനം. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു ജേക്കബ്ബ് പറഞ്ഞു. പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കല്‍ സ്‌റ്റോറിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആബുലന്‍സ് സര്‍വ്വീസും സഞ്ചരിക്കുന്ന ആശുപത്രിയും ഉണ്ടാവുമെന്നും സാബു ജേക്കബ് പറഞ്ഞു. നിരവധി വാഗ്ദാനങ്ങളാണ് സാബു ജേക്കബ് മുന്നോട്ട് വെക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam