മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച എസി റോഡ് ഉദ്ഘാടനം ചെയ്തു. 2018ലെ പ്രളയത്തിൽ തകർന്ന റോഡ്, ഇനിയൊരു പ്രളയത്തെയും അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക ഇനി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ: മഴയെ പേടിക്കാതെ ഇനി ഏത് സമയത്തും സഞ്ചരിക്കാമെന്ന ഉറപ്പോടെ നവീകരിച്ച എസി റോഡ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2018 ലെ മഹാപ്രളയത്തിൽ വലിയ കേടുപാട് സംഭവിച്ച, ആലപ്പുഴയെയും ചങ്ങനാശേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഇനിയൊരു പ്രളയം വന്നാൽ തകരാത്ത വിധത്തിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്താലും എസി റോഡിൽ ഗതാഗതം തടസപ്പെടുമെന്ന പേടി ഇനി വേണ്ട. ചില തടസങ്ങൾ കാരണം റോഡിൻ്റെ നിർമ്മാണം നീണ്ടുപോയെന്ന് സമ്മതിച്ച മുഖ്യമന്ത്രി, രാജ്യാന്തര നിലവാരത്തിലാണ് റോഡ് നിർമിച്ചതെന്നും പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നേരിട്ടെത്തി നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിലെ കുടിവെള്ള പ്രശ്നമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 615 കോടി രൂപ ചെലവഴിച്ച് ഇതിനായുള്ള പദ്ധതി പുരോഗമിക്കുകയാണ്. 13 ഗ്രാമ പഞ്ചായത്തുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നീരേറ്റുപുറത്ത് ഒരു വലിയ പ്ലാൻ്റ് സ്ഥാപിക്കും. 2027 മെയ് മാസം പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് തുടർച്ചയായ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലിലൂടെ എല്ലാ ജനങ്ങൾക്കും വികസനത്തിൻ്റെ സ്പർശം അനുഭവിക്കാൻ സാധിച്ചു. പത്ത് വർഷം മുൻപുള്ള കാലം ഒന്നോർക്കുന്നത് നല്ലതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2016 ന് മുൻപ് ഇത്തരം പദ്ധതികൾ നടപ്പാക്കാനാവാത്ത സംസ്ഥാനമായിരുന്നു കേരളം എന്നും ചൂണ്ടിക്കാട്ടി. ഇടത് സർക്കാരിന് ജനത്തോടുള്ള പ്രതിബദ്ധത കൊണ്ട് മറ്റൊന്നും നോക്കാതെ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.