
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനിൽ നിന്ന് പണം കവര്‍ന്നു. 21,000 രൂപയടങ്ങിയ ബാഗാണ് ഇവർ പിടിച്ചുപറിച്ച് കൊണ്ടുപോയത്. നെയ്യാറ്റിന്‍കരയില്‍ തന്നെ മറ്റൊരു പെട്രോൾ പമ്പിലും സമാനമായമായ തരത്തിൽ കവര്‍ച്ച നടന്നു. എന്നാൽ രണ്ടു കേസുകളിലും ഇതുവരെ പ്രതികളെ പിടികിട്ടിയിട്ടില്ല.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കവര്‍ച്ച നടന്നത്. ഒരു ബൈക്കില്‍ രണ്ട് യുവാക്കൾ പെട്രോള്‍ പമ്പിലെത്തി. ഒരാള്‍ വഴി ചോദിക്കാനെന്ന തരത്തിൽ ഇറങ്ങി പമ്പിലേക്ക് ചെന്നു. ജീവനക്കാരനായ ദേവസഹായം എന്നയാളുടെ ശ്രദ്ധമാറ്റുകയും തോള്‍സഞ്ചി പെട്ടെന്ന് പിടിച്ചുവലിച്ച് ഓടുകയുമായിരുന്നു. തുടർന്ന് ഇരുവരം വേഗത്തിൽ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
പാറശ്ശാല ഭാഗത്തേക്കാണ് ഇവർ ബൈക്കില്‍ കടന്നത്. നെയ്യാറ്റിന്‍കര പൊലീസിൽ പരാതി നൽകി. പൊലീസ് പമ്പ് ജീവനക്കാരന്‍റെ മൊഴിയെടുത്തു. ഗ്രാമം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ഇന്ന് കവര്‍ച്ച നടന്നത്. നെയ്യാറ്റിന്‍കരയിൽ മറ്റൊരു പമ്പിലും സമാനമായ രീതിയിൽ കവര്‍ച്ച നടന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടുദിവസം മുമ്പാണ് മറ്റൊരു പമ്പിൽ ഇത്തരത്തില്‍ കവര്‍ച്ച നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം