
പാലക്കാട്: വിവാദമായ സമ്പത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി വൈ എസ് പി രാമചന്ദ്രൻ, സി പി ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. എറണാകുളം സിബിഐ കോടതിയുടേതാണ് ഉത്തരവ്. തങ്ങളെ പ്രതി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് വിധി.
സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ പൊലീസ് കസ്റ്റഡി മരണക്കേസിലാണ് രണ്ടുപ്രതികളെ കോടതി വിചാരണകൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 2010 മാർച്ച് 29ന് കൊലപാതക്കേസ് പ്രതിയായ സമ്പത്തിനെ മലമ്പുഴയിൽ റിവർ സൈഡ് കോട്ടോജിൽ വെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച സംഭവം പിന്നീട് സി ബി ഐയ്ക്ക് കൈമാറി.
പാലക്കാട് പുത്തൂരിലെ ഷീല കൊലപാതകക്കേസ് പ്രതിയായിരുന്നു കൊല്ലപ്പെട്ട സമ്പത്ത്. ചോദ്യം ചെയ്യലിനിടെ കടുത്ത ശാരീരിക മർദനമേറ്റതാണ് മരണ കാരണം എന്നായിരുന്നു പോസ്റ്റുമാർടം. ഡി വൈ എസ് പിയായിരുന്ന രാമചന്ദ്രൻ സഹപ്രവർത്തരെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി രേഖകൾ തിരുത്തുകയും വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
സമ്പത്തിനെ കസ്റ്റഡിയിൽ എടുത്തതിനും ചോദ്യം ചെയ്തതിനും ദൃക്സാക്ഷിയായ ഒരാളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തിരുന്നത്. ഇരുവർക്കെതിരെയും സിബി ഐ ചുമത്തിയ തെളിവുകൾ വിചാരണയ്ക്ക് പര്യാപ്തമല്ലെന്ന കണ്ടെത്തലോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്രതിയായ മറ്റൊരു പൊലീസുകാരൻ സമാന ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മറ്റ് ഏഴ് പ്രതികൾക്കെതിരായ വിചാരണ നടപടികൾ ഉടൻ തുടങ്ങും. കസ്റ്റഡി മരണക്കേസിൽ നേരത്തെ ആരോപണവിധേയരായിരുന്ന നിലവിലെ എഡി ജിപി വിജയ് സാഖറേ, മുൻ ഡിജിപി മുഹമ്മദ് യാസിൻ തുടങ്ങിയവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam