Latest Videos

ഇര്‍ഷാദ് വധക്കേസ്: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

By Web TeamFirst Published Aug 9, 2022, 10:09 PM IST
Highlights

കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികൾ ആയ മുബഷീർ, ഹിബാസ് എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായവർ ഇര്ഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.  ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ഒൻപതായി. 

അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് പുതിയ കേസ്. യുവാവിൻ്റെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. കോഴിക്കോട് പെരുവണ്ണാംമുഴി പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

സ്വര്‍ണക്കടത്ത് സംഘം തടവിലാക്കിയ യുവാവിന് ക്രൂരമര്‍ദ്ദനം: ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: തടവിലാക്കിയ യുവാവിനെ സ്വർണക്കടത്ത് സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ഇര്‍ഷാദ് വധക്കേസ് പ്രതി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹുമായി ബന്ധമുളള സംഘം  യുവാവിനെ മ‍ർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. 

ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് സ്വാലിഹ് ഉള്‍പ്പെടെയുളള പ്രതികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടരുന്നതിനിടെയാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്. ദുബായില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം മറ്റു ചിലര്‍ക്ക് കൈമാറിയേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കാരിയറായ യുവാവിനെ സംഘം മര്‍ദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

തടങ്കലില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ മൂന്നു മാസം മുന്പ് നാട്ടിലെത്തി. ഈ ദൃശ്യങ്ങള്‍ ഒറ്റുകാരെ ഭയപ്പെടുത്താനായി സ്വര്‍ണ്ണക്കടത്തു സംഘം തന്നെയാണ് പ്രചരിപ്പിച്ചത്.അതേ സമയം ഇന്നലെ വയനാട്ടില്‍ കീഴടങ്ങിയ കൊടുവള്ളി സ്വദേശി ഇര്‍ഷാദ് ,വൈത്തിരി സ്വദേശി മിസ്ഫര്‍, മേപ്പാടി റിപ്പണ്‍ സ്വദേശി ഷാനവാസ് എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘം പേരാമ്പ്ര കോടതിയില്‍ അപേക്ഷ നല്‍കി.

വൈത്തിരിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത് ഈ മൂന്നു പേരുള്‍പ്പെടുന്ന സംഘമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇര്‍ഷാദിനെ പുറക്കാട്ടേരി പാലത്തില്‍ വെച്ച് പുഴയില്‍ കാണാതായ അവസാനയാത്രയില്‍ കൊടുവള്ളി സ്വദേശിയായ ഇര്‍ഷാദും ഒപ്പമുണ്ടായിരുന്നുവെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ കേസിലെ പ്രധാന പ്രതിയായ സ്വാലിഹിനെതിരെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി

tags
click me!