
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.
ഷാൻ വധത്തിലെ മുഖ്യആസൂത്രകനടക്കം രണ്ട് പേരാണ് ഇപ്പോൾ പിടിയിലായത്. കൊലപാതകത്തിൽ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടിക്കാനായി പൊലീസ് വിവിധ സംഘങ്ങൾ രംഗത്തുണ്ട്. ഇവരെല്ലാം ഉടനെ പിടിയിലാവും. കൊലപാതകത്തിൻ്റെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാവും. ഇതുമായി ബന്ധമുള്ള എല്ലാവരേയും ഉടൻ പിടിയിലാവും. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിൻ്റെ മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കിയതും ആൾക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാൻ വധക്കേസിൽ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതു കൂടാതെ കൊലപാതകത്തിൻ്റെ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. ഇപ്പോൾ പിടിയിലായ രണ്ട് പേരും ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണ്. നേരിൽ പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്.
രഞ്ജിത്ത് വധക്കേസിൽ ചില നിർണായക സൂചനകൾ ലഭിച്ചു. കൊലപാതകത്തിൽ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നിർണായകമായ ചില സൂചനകൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പക്ഷേ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനാവില്ല. രണ്ട് കൊലപാതകങ്ങളും തമ്മിൽ 12 മണിക്കൂർ സമയവ്യത്യാസമുണ്ട്. ആദ്യത്തെ കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ഞങ്ങൾക്ക് ലഭിച്ചു. പിന്നാലെ തന്നെ ചിലരെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ രണ്ടാമത്തെ കൊലപാതകം ആരും പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു. എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ഉണ്ടായിരുന്നുവെങ്കിൽ നമ്മുക്ക് ആ കൊല തടയാമായിരുന്നു. എന്നാൽ ഇവിടെ അതു പറ്റിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam