
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്‍റെ അടപ്പുകൾ മോഷ്ടിച്ച് വിൽക്കുന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. അടപ്പുകൾ ഇളക്കി എടുക്കാൻ പ്രത്യേകമായി ഉപകരണങ്ങളും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇവർ മോഷണം നടത്തുന്നത്.
ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ്, വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോളിന്‍റെ അടപ്പുകളാണ് സംഘം മോഷ്ടിച്ച് കടത്തുന്നത്. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിൽ നിന്ന് ഇരുമ്പില്‍ തീർത്ത നിരവധി മാൻഹോൾ അടപ്പുകൾ കാണാതായതിനെ തുടർന്ന് വാട്ടർ അതോറിറ്റി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
25,000 രൂപ വില വരുന്ന 20 അടപ്പുകൾ പ്രതികൾ മോഷ്ടിച്ചെന്ന് പൊലീസ് കണ്ടെത്തി. അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. ഈ ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam